തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ വരുന്ന കോവിഡ് കണക്കുകൾക്കായി ഇനി കാത്തിരിക്കേണ്ടതില്ല. ഇന്ന് മുതൽ പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ അവസാനിപ്പിച്ചു. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനിമുതൽ കോവിഡ് അപ്‌ഡേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ഇന്ന് വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചത്.
പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് കേസെടുക്കുന്നത് സംസ്‌ഥാന സർക്കാർ നേരത്തെ അവസാനിപ്പിച്ചിരുന്നു. നിലവിൽ മാസ്‌ക് ധരിക്കുക എന്നതിനപ്പുറം കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലവിലില്ല. കരുതൽ ഡോസ് വാക്‌സിനേഷന് കേന്ദ്രസർക്കാർ അനുമതി നൽകുക കൂടി ചെയ്‌തതിന് പിന്നാലെയാണ് പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനങ്ങളിലാണ് ആദ്യം കോവിഡ് കണക്കുകൾ പുറത്തുവിട്ടിരുന്നത്. പിന്നീട് അത് വാർത്താ കുറിപ്പിലൂടെയായി. വാക്‌സിനേഷനിൽ നൂറ് ശതമാനം ആയപ്പോൾ തന്നെ കോവിഡ് പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് സൂചന ഉണ്ടായിരുന്നു.
Most Read: കെവി തോമസ് വിഷയം; കെ സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ല-വിഡി സതീശൻ