കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് അന്വേഷണസംഘം ആവശ്യപ്പെടും. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയിൽ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് ആവും നൽകുക.
കാവ്യാ മാധവനെ ഇന്നലെ രാവിലെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും അനിശ്ചിതത്വത്തിലായിരുന്നു അന്വേഷണ സംഘം. തുടർന്ന് ഇന്നലെ ചോദ്യം ചെയ്യില്ല എന്ന തീരുമാനത്തിൽ എത്തി. ചോദ്യം ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ടാണ് നിലവിൽ ആശയക്കുഴപ്പം തുടരുന്നത്. സങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഒരിടം മൊഴി എടുക്കുന്നതിനായി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം.
അതേസമയം കാവ്യയെ കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ മൊഴിയും ഉടൻ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തും.
ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വച്ചാണെങ്കിൽ മാത്രമേ ചോദ്യം ചെയ്യലിനോട് സഹകരിക്കൂവെന്നാണ് കാവ്യയുടെ നിലപാട്. എന്നാൽ ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് കേസിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പത്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ.
കാവ്യയെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈം ബ്രാഞ്ചിന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യക്ക് ലഭിക്കുമെന്ന് നിയമോപദേശത്തിൽ പറയുന്നു. സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദ്ദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കാവ്യ. തുടർന്നാണ് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകണമെന്നാണ് നേരത്തെ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ







































