തിരുവനന്തപുരം: വിഷു ആഘോഷങ്ങൾക്കിടെ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ മുഖംതിരിക്കുകയാണ് അധികൃതർ. ഇതുവരെയും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. അടുത്ത ആഴ്ച മുതൽ ശമ്പള വിതരണം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ അധിക സഹായത്തിനായി ധനവകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.
ശമ്പളം മുടങ്ങുന്ന സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനുള്ള സമര മാർഗങ്ങൾക്ക് രൂപം നൽകാൻ ഭരണാനുകൂല എഐടിയുസി യൂണിയനും കോൺഗ്രസ് അനുകൂല ടിഡിഎഫും ഇന്ന് ഉന്നതതല യോഗം ചേരും. വിഷുവിലും ആഘോഷങ്ങൾക്ക് അവധി കൊടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർവീസ് നടത്തി പ്രതിഷേധിക്കുകയാണ് കെഎസ്ആർടിസി ജീവനക്കാർ. ശമ്പളം 20ആം തീയതിയോടെ നൽകി തുടങ്ങുമെന്നാണ് പ്രതീക്ഷ.
ധനവകുപ്പ് കനിഞ്ഞെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. ശമ്പളവും കുടിശ്ശികയും നൽകാൻ 97 കോടി വേണമെന്നിരിക്കെ 30 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമേ 30 കോടി കൂടി ലഭിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നാണ് വിലയിരുത്തൽ.
അതേസമയം, ഇന്നലെ മുതൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സിഐടിയു റിലേ നിരാഹാര സമരം നടത്തുന്നത് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. മറ്റൊരു ഭരണസംഘടനയായ എഐടിയുസിയുടെ കീഴിലുള്ള കെഎസ്ആർടിഇയു സമരം കടുപ്പിക്കാൻ ഇന്ന് യോഗം ചേരും. പ്രതിപക്ഷ യൂണിയനായ ടിഡിഎഫും ഭാവിസമര പരിപാടികൾക്കായി കൂടിയാലോചന നടത്തും. 28ആം തീയതി സിഐടിയുവും ബിഎംഎസും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഇടപെടൽ