ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ് കുര്യൻ ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി യമൻ പൗരന്റെ കുടുംബവുമായി നടത്താനിരിക്കുന്ന ചർച്ചകൾക്ക് ഇദ്ദേഹം നേതൃത്വം നൽകും.
നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഈ നിലപാടറിയിച്ചത്. യമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം നൽകും.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡെൽഹി ഹൈക്കോടതിയിൽ ഫയല്‍ ചെയ്‌ത ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നയതന്ത്ര തലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
2017 ജൂലൈയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തലാല്‍ അബ്‌ദുമഹ്ദിയെന്ന ആളെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീൽ കോടതി നേരത്തെ ശരിവച്ചിരുന്നു.
Most Read: കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്