പാലക്കാട്: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഇന്ന് പാലക്കാട് സർവകക്ഷി യോഗം ചേരും. വൈകിട്ട് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. ബിജെപി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികൾക്കൊപ്പം മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ആക്രമ സംഭവങ്ങളുടെ തുടർച്ച ഒഴിവാക്കാൻ ജില്ലയിൽ നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സർവകക്ഷി സമാധാന യോഗം ചേരുന്നത്. അതേസമയം, ജില്ലയിൽ നിരോധനാജ്ഞ നിയന്ത്രണങ്ങൾ കർശനമാക്കി. ഇരുചക്ര വാഹന യാത്രക്കാണ് നിയന്ത്രണം. പിൻസീറ്റിൽ സ്ത്രീകളോ കുട്ടികളോ ഒഴികെ ഉള്ളവർ യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം.
അതിനിടെ രണ്ട് കൊലപാതകങ്ങളിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് കൊല നടത്തിയതെന്നാണ് സൂചന. സുബൈർ വധത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കൊലപാതകങ്ങളുടെ പിറകിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും കൊന്നവരെയും സൂത്രധാരൻമാരെയും പിടികൂടുമെന്നും അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
Most Read: ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; എയർ ഇന്ത്യ