തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി സിഐടിയു. ശമ്പളം നൽകാൻ സർക്കാരിനോട് അഭ്യർഥിക്കുമെന്ന് മന്ത്രി പറഞ്ഞതായി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെഎസ്ആർടിസി സേവന മേഖലയാണെന്നും സർക്കാർ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. രാവിലെ സിഐടിയു യൂണിയനുമായി ചർച്ച നടത്തിയിരുന്നു. ഉച്ചയ്‌ക്ക് ഐഎൻടിയുസി യൂണിയനും, വൈകുന്നേരം ബിഎംഎസ് യൂണിയനുമായാണ് ചർച്ച. മെയ് അഞ്ചിന് ശമ്പളം നൽകിയില്ലെങ്കിൽ ആറിന് പണിമുടക്കുമെന്ന് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾ മാനേജ്‌മെന്റിന് നോട്ടീസ് നൽകിയിരുന്നു.
സർക്കാർ കനിയാതെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് വ്യക്‌തമാക്കിയത്. അതേസമയം, എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. പൊതുമേഖലാ സ്‌ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്നാണ് സർക്കാർ നയമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
Most Read: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം






































