കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ നാടാറിലാണ് ആണ് സംഭവം. ഇന്ന് രാവിലെ സർവേ നടപടികൾ പോലീസ് സംരക്ഷണയിൽ പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ഇവരെ പോലീസ് നീക്കം ചെയ്‌തതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ സ്‌ഥലത്ത് എത്തുകയും സംഘർഷാവസ്‌ഥ രൂപപ്പെടുകയുമായിരുന്നു. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് പിരിച്ചു വിടുകയായിരുന്നു.
കോൺഗ്രസുകാരെ കൈയേറ്റം ചെയ്‌ത രണ്ട് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതിനെ ചൊല്ലി സിപിഎം നേതാക്കളും പോലീസ് ഉദ്യോഗസ്‌ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചക്ക് ശേഷം സർവേ തുടരുമ്പോൾ സിപിഎം പ്രവർത്തകർ പ്രദേശവാസികളോട് സംസാരിച്ചിരുന്നു. ഇതോടെ പരസ്യമായി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാർ തയ്യാറായില്ല. സിപിഎം, കോൺഗ്രസ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതൽ പോലീസ് സ്‌ഥലത്തേക്ക് എത്തി. സംഘർഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടൽ പുരോഗമിക്കുകയാണ്.
Most Read: സിൽവർ ലൈൻ സംവാദം; പാനൽ മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയക്കളി; വിഡി സതീശൻ