സിൽവർ ലൈൻ സംവാദം; പാനൽ മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയക്കളി; വിഡി സതീശൻ

By Trainee Reporter, Malabar News
VD Satheesan
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് ഉന്നയിച്ച വിദഗ്‌ധരെ അടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം വരുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സംവാദത്തിൽ നിന്ന് സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്‌ട്രീയക്കളി ഉണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു.

രാഷ്‌ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ജോസഫ് സി മാത്യുവിനെ മാറ്റിയത്. കെ റെയിൽ കോർപറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഈ ഒഴിവാക്കൽ ദുരൂഹമാണ്. കെആർഡിസി ചെയർമാൻ ചീഫ് സെക്രട്ടറിക്ക് മുകളിലാണോ എന്നും വിഡി സതീശൻ ചോദിച്ചു. ജോസഫ് സി മാത്യുവിനെ സംവാദത്തിൽ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

ഇതിന്റെ അടിസ്‌ഥാനത്തിൽ ജോസഫിനെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി പകരം പരിസ്‌ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്‌ണനെ പാനലിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്‌തമാക്കാൻ സർക്കാരോ കെ റെയിലോ ഇതുവരെ തയ്യാറായിട്ടില്ല.

അതിനിടെ പാനലിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ജോസഫ് സി മാത്യു രംഗത്തെത്തി. എതിർ ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് സർക്കാർ സംവാദത്തിൽ നിന്ന് തന്നെ മാറ്റിയത്. രാഷ്‌ട്രീയ കാരണങ്ങളാണ് ഒഴിവാക്കൽ നടപടിക്ക് പിന്നിൽ. സർക്കാർ രേഖാമൂലമാണ് ക്ഷണിച്ചത്. സംവാദത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. തന്നെ ഒഴിവാക്കിയതിൽ ചീഫ് സെക്രട്ടറി മറുപടി പറയണമെന്നും ജോസഫ് സി മാത്യു ആവശ്യപ്പെട്ടു.

ഇന്ത്യൻ റെയിൽവേ റിട്ട. ചീഫ് എഞ്ചിനിയർ അലോക് കുമാർ വർമ, കണ്ണൂർ ഗവ.കോളേജ് ഓഫ് എഞ്ചിനിയറിങ് റിട്ട.പ്രിൻസിപ്പൽ ഡോ. ആർ വി ജി മേനോൻ, പരിസ്‌ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്‌ണൻ എന്നിവരാകും ഇനി പദ്ധതിയെ എതിർത്ത് സംവാദത്തിൽ പങ്കെടുക്കുക. മെയ് 28ന് രാവിലെ 11 മണിക്ക് ഹോട്ടൽ താജ് വിവാന്തയിൽ വെച്ചാണ് പരിപാടി നടക്കുക.

Most Read: സഞ്‌ജിത്ത്‌ വധക്കേസ്; ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE