തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും കെവി തോമസിന് സിപിഐഎം അഭയം നൽകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും അദ്ദേഹം വഴിയാധാരമാകില്ലെന്നും, ഇടതുപക്ഷ പ്രസ്ഥാനത്തിൽ അഭയം കിട്ടാൻ യാതൊരു പ്രയാസവും ഇല്ലെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് നടന്ന ബഹുജന ക്യാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപിഐഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിലാണ് കെവി തോമസിനെതിരായ നടപടി. എന്നാൽ, ബിജെപിയുടെ കൂടെ ചേർന്ന് കെ റെയിൽ സമരം നടത്തുന്നവർക്ക് എതിരെ നടപടി എടുക്കാത്ത കോൺഗ്രസാണ് സെമിനാറിന് വന്നതിന്റെ പേരിൽ കെവി തോമസിനെതിരെ നടപടി എടുക്കാൻ ശുപാർശ ചെയ്യുന്നത്.
കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാൻ പോകുന്നത്. കോൺഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആർഎസ്എസിനോടല്ല’- കോടിയേരി കുറ്റപ്പെടുത്തി. കെവി തോമസിനെ പുറത്താക്കിയാൽ അഭയം കിട്ടാൻ ഇടത് പക്ഷത്തിന് യാതൊരു പ്രയാസവുമില്ല. കോൺഗ്രസ് പുറത്താക്കുന്നവർക്ക് സിപിഎം അഭയം നൽകുമെന്നും കോടിയേരി വ്യക്തമാക്കി.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാനാണ് ഇന്ന് നടന്ന അച്ചടക്ക സമിതി യോഗം ശുപാർശ ചെയ്തത്. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ. കൂടാതെ, കെവി തോമസിനെ താക്കീത് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷക്ക് കൈമാറും.
എന്നാൽ, സ്ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കുമെന്നും കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്നുമാണ് കെവി തോമസ് പ്രതികരിച്ചത്. കോൺഗ്രസ് എന്നാൽ വികാരമാണെന്നും, താൻ എന്നും കോൺഗ്രസുകാരൻ ആയിരിക്കുമെന്നും കെവി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘അച്ചടക്ക സമിതി കൂടി ചർച്ച ചെയ്തു. അവരുടെ ശുപാർശ കോൺഗ്രസ് പ്രസിഡണ്ടിന്റെ മുന്നിൽ വെച്ചിട്ടുണ്ട്. എന്നെ കേൾക്കണമെന്നും ഞാനും കോൺഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അവരാണ് തീരുമാനിക്കേണ്ടതെന്നും കെവി തോമസ് പറഞ്ഞു.
Most Read: കോൺഗ്രസിലേക്കില്ല; പാർട്ടിയുടെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ