ന്യൂഡെൽഹി: കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. തന്നേക്കാൾ കോൺഗ്രസിന് ആവശ്യം ഒത്തൊരുമയും കൂട്ടായ്‌മയുമാണെന്ന് പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു. പൂർണ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളിയതാണ് പ്രശാന്തിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഏതാനും നാളുകളായുള്ള അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
പ്രശാന്ത് കിഷോറുമായുള്ള ചർച്ചകൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ഭാഗമായി പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. എന്നാൽ, ഈ ക്ഷണം അദ്ദേഹം നിരസിച്ചുവെന്ന് കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല പറഞ്ഞു. പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്‌നങ്ങൾ വിപ്ളവകരമായ മാറ്റങ്ങളിലൂടെ തിരുത്തപ്പെടേണ്ടതുണ്ടെന്നും പ്രശാന്ത് ട്വീറ്റ് ചെയ്‌തു.
സോണിയാ ഗാന്ധി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ മാരത്തോൺ ചർച്ചകളിൽ പ്രശാന്ത് കിഷോറും ഭാഗമായിരുന്നു. ഇതിനിടെയാണ് തെലങ്കാനയിൽ എത്തി ടിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവുമായി പ്രശാന്ത് ചർച്ച നടത്തിയത്. ഇത് കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്‌തിക്ക് കാരണമായി. പാർട്ടിയിൽ ചേരാൻ കോൺഗ്രസ് മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാനാവില്ലെന്ന് പ്രശാന്ത് നേതാക്കളെ അറിയിച്ചതായാണ് വിവരം. പൂർണ പ്രവർത്തന സ്വാതന്ത്ര്യം പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടെങ്കിലും അത് നൽകുന്നതിൽ നേതാക്കൾക്ക് ഭിന്നാഭിപ്രായം ഉണ്ടായിരുന്നു.
Most Read: 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ; അടിയന്തിര അനുമതിയായി