തൃശൂർ: പൂര വിളംബരത്തോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. നെയ്‌തലക്കാവ് ഭഗവതി തെക്കേ വാതിൽ തള്ളി തുറന്നതോടെയാണ് പൂര വിളംബരമായത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് ഇത്തവണയും നെയ്‌തലക്കാവ് അമ്മയുടെ തിടമ്പേറ്റിയത്. ഇത് രണ്ടാം തവണയാണ് തിടമ്പേറ്റാനുള്ള നിയോഗം എറണാകുളം ശിവകുമാറിനെ തേടിയെത്തുന്നത്.
നെയ്‌തലക്കാവിൽ നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് പടിഞ്ഞാറേ നട വഴിയാണ് വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചത്; പ്രദക്ഷിണം വെച്ച് പൂരത്തിന് വടക്കുംനാഥന്റെ അനുമതി വാങ്ങിയ ശേഷം തെക്കേ ഗോപുര വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങിയതോടെയാണ് പൂര വിളംബരമായത്. മേളത്തിന്റെ അകമ്പടിയോടെ നിലപാട് തറയിൽ എത്തി മടങ്ങുന്നതാണ് ചടങ്ങ്. വൻ ജനാവലിയെ സാക്ഷി നിർത്തിയാണ് പൂര വിളംബരം നടന്നത്. ഇതോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി.
ഇത്തവണ തൃശൂർ പൂരം സ്‌ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്‌ത്രീകൾക്കും സൗകര്യമുണ്ടാകും. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ 300 വനിതാ പോലീസുകാർ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. സ്വരാജ് റൗണ്ടിൽ അഞ്ച് ബുള്ളറ്റ് പെട്രോൾ ടീം റോന്ത് ചുറ്റും. ഒറ്റപ്പെട്ട് പോകുന്ന സ്‌ത്രീകളെ സഹായിക്കാൻ ഏഴ് വാഹനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാകും. നഗരത്തിൽ എത്തുന്ന സ്‌ത്രീകളെ സഹായിക്കാനും സംവിധാനമുണ്ടാകും. 1515 നമ്പറിൽ വിളിച്ചാൽ എല്ലാ സഹായത്തിനും പിങ്ക് പോലീസിന്റെ സേവനവുമുണ്ടാകും.
Most Read: ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകൾ തടഞ്ഞ് നാട്ടുകാർ