ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ 32 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പേരറിവാളൻ തമിഴ്നാട് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റേയും തമിഴ്നാടിന്റെയും ജയം എന്നാണ് എംകെ സ്റ്റാലിൻ പ്രതികരിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്ന് പേരറിവാളന്റെ അമ്മ അർപുതം അമ്മാൾ നേരത്തെ പ്രതികരിച്ചിരുന്നു.
32 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം ലഭിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹരജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്.
ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്. മോചനം തീരുമാനിക്കാന്‍ അധികാരം രാഷ്ട്രപതിക്ക് മാത്രമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മോചനത്തിനുളള ശുപാര്‍ശ അകാരണമായി വൈകിപ്പിക്കാന്‍ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.
വിചാരണക്കോടതി മുതൽ സുപ്രിം കോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി. പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന് സുപ്രീം കോടതിയെ സമീപിച്ചു. തുടർന്നാണ് വിധി.
Read also: ‘തന്നെ ചതിച്ചതാണ്’; പ്രതികരിച്ച് ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ ഓഫീസർ