ന്യൂഡെൽഹി: നീണ്ട 14 മാസങ്ങൾക്കു ശേഷം തടവറയിൽ നിന്ന് മോചിതയായ കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ സ്വാഗതം ചെയ്‌ത് രാഷ്‌ട്രീയ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു. അവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത് ജനാധിപത്യത്തിന്റെ അടിസ്‌ഥാന തത്വങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു എന്നും ഒമർ അബ്‌ദുള്ള ആരോപിച്ചു.
“ഒരു വർഷത്തിലേറെ തടങ്കലിൽ കഴിഞ്ഞ ശേഷം മെഹബൂബ മുഫ്‌തിയെ മോചിപ്പിച്ചതായി കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. അവരെ തുടർച്ചയായി തടഞ്ഞു വെക്കുന്നത് അപഹാസ്യവും ജനാധിപത്യത്തിന്റെ അടിസ്‌ഥാന തത്വങ്ങൾക്ക് വിരുദ്ധവുമായിരുന്നു,”- ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
I’m pleased to hear that @MehboobaMufti Sahiba has been released after more than a year in detention. Her continued detention was a travesty & was against the basic tenets of democracy. Welcome out Mehbooba.
— Omar Abdullah (@OmarAbdullah) October 13, 2020
2019 ഓഗസ്‌റ്റ് 05 ന് ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് മെഹ്ബൂബ ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയത്. എട്ടു മാസം വീട്ടുതടങ്കലിൽ പാർപ്പിച്ച ശേഷമാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ളയേയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു.
Related News: 14 മാസത്തെ വീട്ടുതടങ്കലിൽ നിന്ന് മെഹ്ബൂബ മുഫ്‌തിക്ക് മോചനം