ന്യൂഡെൽഹി: 2019 ഓഗസ്‌റ്റ് 05 ന് ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തിരുന്ന കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ വിട്ടയച്ചു. പബ്ലിക് സേഫ്റ്റി ആക്‌ട് പ്രകാരമാണ് ഇവരെ തടവിലാക്കിയിരുന്നത്.
മെഹ്ബൂബയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ഉത്തരവിറങ്ങയിരുന്നു. ഇത് ജമ്മു ആന്‍ഡ് കശ്‌മീർ അഡ്‌മിനിസ്‌ട്രേഷൻ വകുപ്പിൽ ഇന്ന് ലഭിക്കുകയും ഇന്ന് (ചൊവ്വാഴ്‌ച്ച) രാത്രി 10 മണിയോടെ വിട്ടയക്കാനുള്ള ഉത്തരവ് നടപ്പിലാക്കുകയും ചെയ്‌തു. ആർട്ടിക്കിൾ 370 എന്ന പ്രത്യേക പദവി റദ്ദാക്കൽ നടപ്പിലാക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെ തടയാനും പ്രതിരോധിക്കാനുമാണ് ഇവരുൾപ്പടെ നിരവധി നേതാക്കളെ പബ്ലിക് സേഫ്റ്റി ആക്‌ട് പ്രകാരം തടവിൽ ആക്കേണ്ടി വന്നത്.
കഴിഞ്ഞ മാസം ഈ വിഷയത്തിൽ മെഹ്ബൂബയുടെ മകൾ സുപ്രീം കോടതിയെ സമീപിക്കുകയും, കേസ് പരിഗണിച്ച കോടതി കേന്ദ്രത്തോട് “എത്രനാൾ ഇങ്ങനെ കസ്‌റ്റഡിയിൽ വെക്കും” എന്ന് ചോദിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രം നടപടി വേഗത്തിലാക്കിയതും പിന്നാലെ മോചനം നടന്നതും.
മെഹ്ബൂബ മുഫ്‌തിയെ നിയമവിരുദ്ധമായി തടവിൽവച്ചത് അവസാനിച്ചതായി മകൾ ട്വിറ്ററിൽ പ്രതികരിച്ചു. ബുദ്ധിമുട്ടേറിയ സമയത്തു പിന്തുണയുമായി എത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇൽതിജ അറിയിച്ചു. ഇവരോടൊപ്പം കസ്‌റ്റഡിയിൽ എടുത്തിരുന്ന പ്രമുഖ നേതാക്കളും മന്ത്രിമാരുമായിരുന്ന ഫാറൂഖ് അബ്‌ദുല്ല, മകൻ ഒമർ അബ്‌ദുല്ലഎന്നിവരെ നേരത്തേ വിട്ടയച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ഇവർ പുറത്തിറങ്ങിയത്.പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സാജദ് ലോണിനെയും അടുത്തിടെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
Most Read: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിക്കും കൂട്ടർക്കുമെതിരെ പിടിമുറുകും