തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും കോടിയേരി പറഞ്ഞു.
അധ്യാപക സംഘടനകളും ചില വിദ്യാർഥി പ്രസ്ഥാനങ്ങളും നിയമനം പിഎസ്സിക്ക് വിടണമെന്ന ആവശ്യമറിയിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രായോഗിക വശങ്ങളും പരിശോധിച്ച് അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കൂ. നിലവില്‍ എയ്ഡഡ് സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം സിപിഐഎമ്മോ എല്‍ഡിഎഫോ സര്‍ക്കാരോ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡഡ് സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട മുന്‍ മന്ത്രി എകെ ബാലന്റെ പ്രസ്താവനകളെ തള്ളിക്കൊണ്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു എകെ ബാലന്റെ ആവശ്യം. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ല. മാനേജ്മെന്റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. നിയമനം പിഎസ്സിക്ക് വിടുന്നതിനോട് എസ്എന്‍ഡിപിയും എംഇഎസും യോജിപ്പറിയിച്ചിട്ടുണ്ട്. മറ്റു സമുദായ സംഘടനകളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷയെന്നും എകെ ബാലന് പറഞ്ഞിരുന്നു.
Most Read: തെളിവില്ല; ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്ളീൻ ചിറ്റ്