മുംബൈ: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്. ആര്യൻ ഉൾപ്പടെ ആറ് പേർക്കെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലഹരി കേസിൽ 14 പേർക്കെതിരെയാണ് എൻസിബി കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ വർഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടി നടത്തിയതിൽ ആര്യൻ ഖാനെതിരെ കേസെടുത്തത്. കപ്പലിൽ എൻസിബി നടത്തിയ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. കപ്പലിൽ നിന്ന് കസ്‌റ്റഡിയിൽ എടുക്കുമ്പോൾ ആര്യന്റെ കൈവശം ലഹരി ഉണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളിൽ നിന്ന് അന്താരാഷ്‌ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല.
എൻസിബി നടത്തിയ റെയ്‌ഡിന്റെ വീഡിയോ പകർത്തിയിട്ടില്ല. ഒട്ടേറെ പ്രതികളിൽ നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നതോടെയാണ് അന്വേഷണം എൻസിബിയുടെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തത്.
2021 ഒക്‌ടോബർ 2നാണ് ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ ആഡംബര കപ്പലിൽ നിന്ന് എൻസിബി അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, എൻസിബി സോണൽ ഡയറക്‌ടർ ആയിരുന്ന സമീർ വാങ്കഡെക്ക് എതിരെ ഇതിന് പിന്നാലെ പലവിധ ആരോപണങ്ങളും ഉയർന്നിരുന്നു. ആര്യൻ ഖാനെ കേസിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയേണ്ടി വന്ന ആര്യൻ ഖാൻ ആഴ്‌ചകൾക്ക് ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Most Read: നായക്ക് നടക്കാൻ സ്‌റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ദമ്പതികൾക്ക് സ്‌ഥലം മാറ്റം