തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ശബ്ദനിയന്ത്രണം കർശനമാക്കാനുള്ള തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
ഉൽസവ പറമ്പുകളിലും, മറ്റ് മത ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിൽ ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ ആരോപണം ഉയർത്തിയിരുന്നു. 2020ൽ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽ വന്നെങ്കിലും ഇവ കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ബാലാവകാശ കമ്മീഷന്റെ ആരോപണം.
നിലവിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിട്ട ഇടങ്ങളിൽ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. കൂടാതെ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമം നിലവിലുണ്ട്. എന്നാൽ ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലാണ് ബാലാവകാശ കമ്മീഷൻ ഉയർത്തുന്ന ആരോപണം.
Read also: ഡെൽഹി വിമാനത്താവളം; രണ്ട് ഉഗാണ്ട സ്വദേശിനികൾ കടത്താൻ ശ്രമിച്ചത് 28 കോടിയുടെ കൊക്കെയ്ൻ