ബെംഗളൂരു: അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യക്‌തമാക്കി കർണാടക സർക്കാർ. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഹനുമാൻ ചാലിസ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
അനുമതി ലഭിക്കാത്തവർ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്വമേധയാ പിൻമാറണമെന്നും, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ തീരുമാനം എടുക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കി.
കര്‍ണാടകയിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കണമെന്ന് ശ്രീരാമസേനയുടെ അന്ത്യശാസന നല്‍കിയിരുന്നു. അല്ലാത്തപക്ഷം 5 നേരവും ക്ഷേത്രങ്ങളില്‍ ഉച്ചത്തില്‍ ഭജന പാടുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആരാധനാലയങ്ങളില്‍ ശബ്‌ദം നിയന്ത്രിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചത്.
Read also: സംസ്‌ഥാനത്ത് ഇന്ന് 253 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി; ആരോഗ്യമന്ത്രി