ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്‌ഗാഹില്‍ ഗണേശ ചതുര്‍ഥി ഉൽസവം നടത്തുന്നതിനുള്ള ഹൈക്കോടതി അനുമതി സംബന്ധിച്ച് കര്‍ണാടക വഖഫ് ബോര്‍ഡ് ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ.
ഗണേശോൽസവം ഇവിടെ നടത്തുന്നതിന് നേരെത്തെ കര്‍ണാടക ഹൈക്കോടതി നൽകിയ അനുമതിയാണ് സുപ്രീംകോടതി തിരുത്തിയത്. ഇവിടെ തല്‍സ്‌ഥിതി തുടരണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നാളെ ബുധനാഴ്‌ച ഗണേശോൽസവം നടക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍.
കര്‍ണാടക വഖഫ് ബോര്‍ഡാണ് ഹൈക്കോടതി വിധിക്കെതിരെ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹൈക്കോടതി വിധി തിരുത്തിയത്. ബെംഗളൂരുവിൽ നിന്ന് 400 കി മീ അകലെയുള്ള ഹുബ്ബള്ളിയിലാണ് ഈദ്‌ഗാഹ്. മുസ്‌ലിം വിശ്വാസികളുടെ പെരുന്നാൾ ദിന പ്രാർഥന നടക്കുന്ന സ്‌ഥലത്തെയാണ് ഈദ്‌ഗാഹ് എന്നുപറയുന്നത്.
ഈ മൈതാനി നിലവിൽ മസ്‌ജിദിന് കീഴിലുള്ള വഖഫ് സ്വത്താണ്. ഇത് മതപരവും സാംസ്‌കാരികവുമായ എല്ലാ ചടങ്ങുകള്‍ക്കും തുറന്നുകൊടുക്കാവുന്ന പൊതു ഇടമല്ലെന്ന് വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ പറയുന്നുണ്ട്.
വഖഫ് ബോര്‍ഡിന്റെ ഹരജിയില്‍ പറയുന്ന സ്‌ഥലവുമായി ബന്ധപ്പെട്ടതും മറ്റുവിഷയങ്ങളും ഹൈക്കോടതിയില്‍ പരിഗണിക്കാമെന്നും ഭൂമിയുടെ കാര്യത്തില്‍ തൽസ്‌ഥിതി തുടരാന്‍ ഉത്തരവിടുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോൽസവം നടത്താനുള്ള തീരുമാനം അനാവശ്യമായ മത സംഘര്‍ഷം സൃഷ്‌ടിക്കുമെന്ന് വഖഫ് ബോര്‍ഡിനായി ഹാജരായ കപില്‍ സിബല്‍ വാദിച്ചിരുന്നു.
Most Read: സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം