ജീവിതത്തിൽ ഒരുതവണ പോലും കണ്ടിട്ടില്ലാത്ത രാജ്യത്തെ ഭാഷ ഒരു സുപ്രഭാതത്തിൽ സ്വന്തം സംസാരരീതിയായി മാറുക. അതും സംസാരിച്ച് തുടങ്ങിയതോ, രണ്ടാഴ്‌ച കോമയിൽ കിടന്നതിന് ശേഷം. ഒരുപക്ഷേ ഇത്തരം രംഗങ്ങൾ സിനിമകളിൽ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, ഇത് പോലെ തന്നെ കൗതുകം നിറഞ്ഞതാണ് യുഎസ് സ്വദേശിയായ സമ്മർ ഡയസ് എന്ന 24കാരിയുടെ ജീവിതം.
കഴിഞ്ഞ വർഷം നവംബർ 25ന് സമ്മറിന് ഒരു അപകടമുണ്ടായി. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മസ്‌തിഷ്‌ക ക്ഷതം ഉൾപ്പടെ നിരവധി പരിക്കുകൾ യുവതിക്ക് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് രണ്ടാഴ്‌ചയോളം സമ്മർ കോമയിലായിരുന്നു. ജീവൻ തിരികെ പിടിച്ച് സമ്മർ രണ്ടാഴ്‌ചക്ക് ശേഷം ഉണർന്നെങ്കിലും ജീവിതമാകെ മാറിമറിഞ്ഞിരുന്നു.
കോമയിൽ നിന്ന് ഉണർന്നെങ്കിലും സംസാരശേഷി സമ്മറിന് തിരികെ കിട്ടിയിരുന്നില്ല. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം സംസാരിച്ച് തുടങ്ങിയപ്പോഴാണ് അൽഭുതം, സമ്മർ സംസാരിക്കുന്നത് അമേരിക്കൻ ഇംഗ്‌ളീഷിലല്ല, ന്യൂസിലാൻഡ് ശൈലിയിൽ ആയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ന്യൂസിലാൻഡ് എന്ന രാജ്യം സമ്മർ കണ്ടിട്ടുപോലുമില്ലായിരുന്നു എന്നതാണ് വിചിത്രം.
സംസാരശേഷി വീണ്ടെടുക്കുന്നതിന് സ്‌പീച്ച് തെറാപ്പി ആവശ്യമായി വന്നിരുന്നു. സാവധാനത്തിൽ മാത്രം പുറത്തുവന്നിരുന്ന ശബ്‌ദം വ്യക്‌തമായതോടെ സംസാരരീതിയിലെ വ്യത്യാസവും പ്രകടമായി. സമ്മർ അമേരിക്കൻ പൗരയാണെന്ന് ആശുപത്രി അധികൃതർ പോലും വിശ്വസിക്കാത്ത സാഹചര്യവും ഉണ്ടായി. ഒടുവിൽ നടത്തിയ പരിശോധനയിലാണ് തനിക്ക് അപൂർവ രോഗമാണെന്ന് സമ്മർ തിരിച്ചറിയുന്നത്.
വാഹനമിടിച്ചതിനെ തുടർന്ന് തലയ്‌ക്കുണ്ടായ ക്ഷതം യുവതിയിൽ ഫോറിൻ ആക്‌സന്റ് സിൻഡ്രോം വികസിപ്പിക്കാൻ കാരണമായി. തലച്ചോറിനുണ്ടാകുന്ന ക്ഷതം ഒരാളെക്കൊണ്ട് വ്യത്യസ്‌തമായി സംസാരിപ്പിക്കുന്ന ഒരു അപൂർവ അവസ്‌ഥയാണിത്. ഇതാണ് സമ്മറിന്റെ സംസാരഭാഷയിൽ വിദേശരീതി കടന്നുകൂടാൻ കാരണമായത്.
ഒന്നിലധികം വിദേശരീതികളിലാണ് സമ്മർ ഇംഗ്‌ളീഷ് സംസാരിക്കുന്നത്. ബ്രിട്ടീഷ് , ഫ്രഞ്ച്, റഷ്യൻ എന്നിങ്ങനെ പല രാജ്യങ്ങളിലെയും സംസാരരീതി താനറിയാതെ തന്നെ നാവിൽ കടന്നുകൂടിയതായി സമ്മർ പറയുന്നു. ഈ രാജ്യങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമേ സമ്മറിനുള്ളൂ എന്നതാണ് ഏറെ രസകരം. ചില സംസാരരീതികൾ മണിക്കൂറുകൾ മാത്രമാണ് നിൽക്കുന്നത്. ചിലത് മാസങ്ങളോളം നിലനിൽക്കും. നിലവിൽ ഓസ്‌ട്രേലിയൻ ആക്‌സന്റും ന്യൂസിലാൻഡ് ആക്‌സന്റുമാണ് കൂടുതലായി സംസാരത്തിൽ പ്രകടമാകുന്നത്.
രോഗാവസ്‌ഥയാണെങ്കിലും ജീവിതത്തിലുണ്ടായ അപൂർവ മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് സമ്മർ. തന്റെ വിചിത്ര അവസ്‌ഥ ഏറെ ആസ്വദിക്കുന്നുമുണ്ടെന്ന് അവർ പറയുന്നു. അപകടമുണ്ടായത് ഇത്തരത്തിലൊരു മാറ്റത്തിന് വേണ്ടിയായിരുന്നു എങ്കിൽ അതിൽ സന്തോഷമുണ്ടെന്നും സമ്മർ പറഞ്ഞു.
Also Read: അതിർത്തിയിലെ ചൈനീസ് ഗ്രാമം; പെന്റഗൺ റിപ്പോർട് സ്‌ഥിരീകരിച്ച് അരുണാചൽ