ന്യൂഡെൽഹി: ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ ദോഷകരമായി മാറിയെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ഉയർന്ന മലിനീകരണ തോത് കാരണം ഡെൽഹിയിൽ കോവിഡ് കേസുകൾ കൂടാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഡെൽഹി നിവാസികളുടെ ആയുർദൈർഘ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഡാറ്റ സാധൂകരിക്കപ്പെടേണ്ടതുണ്ട്, പക്ഷേ മലിനീകരണം തീർച്ചയായും ആയുസ് കുറക്കുന്നു. വാസ്‌തവത്തിൽ, ഡെൽഹിക്കാരുടെ ശ്വാസകോശം കറുത്തതായി മാറിയിരിക്കുന്നു,”- ഗുലേറിയ പറഞ്ഞു.
വായു മലിനീകരണമുള്ള പ്രദേശങ്ങളിൽ കോവിഡിന്റെ തീവ്രത വർധിക്കുന്നതായി ഗുലേറിയ പറഞ്ഞു. “രോഗികൾക്ക് ശ്വാസകോശത്തിൽ കൂടുതൽ വീക്കമുണ്ട്, കൊറോണ വൈറസ് മലിന വായുവിൽ പറ്റിനിൽക്കുന്നതിനാൽ കോവിഡ് കൂടുതൽ എളുപ്പത്തിൽ പടരും,”- അദ്ദേഹം പറഞ്ഞു.
നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 533ൽ എത്തി നിൽക്കുകയാണ്. ഇതോടെ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ശ്വാസതടസം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഡെൽഹിയിലെ ഇപ്പോഴത്തെ മലിനീകരണ സാഹചര്യം 2 മാസം കൂടി ഇതേ പടി തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. മൂടൽമഞ്ഞിന് സമാനമായ രീതിയിലുള്ള പുകമഞ്ഞാണ് ഡെൽഹിയിലെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത്.
സർക്കാർ നിയന്ത്രണങ്ങളെ മറികടന്നാണ് ഡെൽഹിയിൽ മിക്കയിടങ്ങളിലും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ 4 ദിവസമായി ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക ഉയർന്ന് തുടരുന്നത്. ഡെൽഹിക്കൊപ്പം തന്നെ സമീപത്തുള്ള മറ്റ് നഗരങ്ങളിലും വായു മലിനീകരണം ഉണ്ടായിട്ടുണ്ട്.
Most Read: ബിജെപിക്കാരെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും, കൈ വെട്ടിമാറ്റും; ഭീഷണിയുമായി നേതാവ്