ഇറ്റാനഗർ: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട് സ്‌ഥിരീകരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. അരുണാചല്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥനാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല് കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നത്.
അരുണാചലിനും ടിബറ്റിനുമിടയിലുള്ള തര്‍ക്കമേഖലയില്‍ കഴിഞ്ഞ വര്‍ഷം 100 വീടുകളുള്ള ഗ്രാമം ചൈന സ്‌ഥാപിച്ചതായി യുഎസ് പ്രതിരോധവകുപ്പ് ആസ്‌ഥാനമായ പെന്റഗണ്‍ റിപ്പോര്‍ട് ചെയ്‌തിരുന്നു. യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച വാർഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങള്‍ വിവരിക്കുന്നത്.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും നിയന്ത്രണരേഖയില്‍ ആധിപത്യം സ്‌ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണാചൽ സർക്കാരുമായി ബന്ധപ്പെട്ടവർ ഇത് സ്‌ഥിരീകരിച്ചതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും രംഗത്ത് വന്നിട്ടുണ്ട്.
Read Also: തദ്ദേശീയ തൊഴിൽ സംവരണവുമായി ഹരിയാന; നിരവധി പേരുടെ ജോലി നഷ്‌ടമായേക്കും