ചണ്ഡീഗഢ്: പ്രാദേശിക വാദമുയർത്തി സ്വകാര്യ മേഖലയിൽ തദ്ദേശീയ തൊഴിൽ സംവരണം നടപ്പിലാക്കാൻ ഒരുങ്ങി ഹരിയാന സർക്കാർ. സംവരണം അടുത്ത ജനുവരി 15 മുതൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളികളടക്കമുള്ള നിരവധി പേർക്ക് ജോലി നഷ്‌ടമാകും.
ഹരിയാന സംസ്‌ഥാനത്തെ സ്വകാര്യ മേഖലയിൽ 75 ശതമാനം തൊഴിലും ഹരിയാന സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമം. ഹരിയാന സ്‌റ്റേറ്റ് എംപ്‌ളോയ്‌മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ് നിയമം നടപ്പിലാക്കുമ്പോൾ നഷ്‌ടപ്പെടാൻ പോകുന്നത് നിരവധി പേരുടെ തൊഴിൽ ആയിരിക്കും.
ഡെൽഹിയുടെ അതിർത്തി സംസ്‌ഥാനമായ ഹരിയാനയിലെ ഗുരുഗ്രാം ഫരീദാബാദ് പഞ്ച്‌കുള പാനിപ്പത്ത് നഗരങ്ങൾ ഇന്ത്യയിലെ പ്രധാന വ്യവസായ സാമ്പത്തിക മേഖലകൾ ആണ്. നിരവധി ഐടി വാഹന ഇലക്‌ട്രോണിക് കമ്പനികളുടെ ഹെഡ്‌ക്വാർട്ടേഴ്‌സുകൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഇവിടങ്ങളിൽ സ്വദേശി സംവരണം നടപ്പിലാക്കുന്നതോടെ ഇതര സംസ്‌ഥാനങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികൾ ആശങ്കയിലാണ്.
സ്വകാര്യ മേഖലയിലെ അടിസ്‌ഥാന മാസശമ്പളം 50,000 രൂപയായി നിജപ്പെടുത്തി കൊണ്ടാണ് സർക്കാർ ശനിയാഴ്‌ച വിജ്‌ഞാപനമിറക്കിയത്. സ്വകാര്യകമ്പനികൾ സൊസൈറ്റികൾ ട്രസ്‌റ്റുകൾ ലിമിറ്റഡ് പങ്കാളിത്ത കമ്പനികൾ തുടങ്ങിയവ നിയമം നടപ്പിലാക്കാൻ നിർബന്ധിതരാകും. 2020 നവംബറിൽ ഹരിയാന മന്ത്രിസഭ പാസാക്കിയ നിയമം നടപ്പിലാക്കാൻ വൈകിയത് കോവിഡ് മഹാമാരി മൂലമാണ്.
Also Read: മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; റിപ്പോർട് കിട്ടിയശേഷം നടപടിയെന്ന് വനംമന്ത്രി