തിരുവനന്തപുരം: മന്ത്രി അറിയാതെ മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര വീഴ്‌ചയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. മുല്ലപ്പെരിയാറും ബേബി ഡാമും രാഷ്‌ട്രീയ ചര്‍ച്ച നടക്കുന്ന വിഷയങ്ങളായതിനാല്‍ തന്നെ അതില്‍ തീരുമാനം എടുക്കുമ്പോള്‍ അത് ഉദ്യോഗസ്‌ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ മതിയാകില്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് 11 മണിക്കകം റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്‌റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മരംമുറിക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് സര്‍ക്കാരിനെ ബോധിപ്പിക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയോ, ഇറിഗേഷന്‍ വകുപ്പോ, വനംവകുപ്പോ ഇത് അറിഞ്ഞിട്ടില്ല.
അത് ഗുരുതര വീഴ്‌ചയാണ്. നിലവിലെ സാഹചര്യം മനസിലാക്കിയ ശേഷം വിശദമായി പ്രതികരിക്കാമെന്നും എകെ ശശീന്ദ്രന്‍ കൂട്ടിചേര്‍ത്തു. സാധാരണ രീതിയിലുള്ള ഒരു മരം മുറിയാണെങ്കില്‍ ഉദ്യോഗസ്‌ഥ തലത്തില്‍ അനുമതി നല്‍കാം. എന്നാല്‍ മുല്ലപ്പെരിയാറോ ബേബി ഡാമോ അങ്ങനെയല്ല. തമിഴ്‌നാടുമായി നല്ല ബന്ധമാണുള്ളത്, അത് നിലനിര്‍ത്തണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: ശബരിമല പാത; പ്രവർത്തികൾ ഇഴയുന്നു, നിർമാണം വിലയിരുത്താൻ ഇന്ന് യോഗം