റാന്നി: തീർഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമല പാതകളിലും ഇടത്താവളങ്ങളിലും മുന്നൊരുക്കങ്ങൾ ഇഴയുന്നു. പലയിടങ്ങളിലും മണ്ണിടിഞ്ഞും കാടുകയറിയും അപകടഭീഷണി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന റോഡുകളുടെ നിർമാണം വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
മണ്ഡലകാലം തുടങ്ങാൻ ഇനി കഷ്‌ടിച്ച് ഒരാഴ്‌ച മാത്രമാണ് ബാക്കിയുള്ളത്. പ്രധാനപാതകളുടെ പുനരുദ്ധാരണം പാതി വഴിയിലാണ്. ഒക്‌ടോബറിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്ന പുനലൂർ- മൂവാറ്റുപുഴ റോഡിൽ പണി തുടരുന്നതിനാൽ റാന്നി വഴിയും കോന്നി വഴിയും എത്തുന്ന അയ്യപ്പൻമാർ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ട സ്‌ഥിതിയാണ്.
റാന്നി താലൂക്കിലെ എല്ലാ പഞ്ചായത്തുകളും ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടവയാണ്. അയ്യപ്പന്മാർക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്തുകൾക്ക് പ്രത്യേക ധനസഹായം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തിന് ശേഷം ഫണ്ട് അനുവദിക്കുന്നില്ല. ഇത്തവണ ദിവസം 25,000 അയ്യപ്പൻമാരെ സന്നിധാനത്ത് പ്രവേശിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിന് അനുസരിച്ചുള്ള ക്രമീകരണങ്ങളും എങ്ങും തുടങ്ങിയിട്ടില്ല.
റാന്നിയിലെങ്കിലും പണി പൂർത്തിയാക്കിയില്ലെങ്കിൽ നിലവിലെ ഗതാഗത കുരുക്ക് തീർഥാടകരുടെ വാഹനങ്ങൾ എത്തുമ്പോൾ മുറുകും. മണ്ണാറക്കുളഞ്ഞി ചാലക്കയം റോഡിൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ തടസം നീക്കാൻ നടപടിയായിട്ടില്ല. വളവുകളിൽ കാഴ്‌ച മറയ്‌ക്കും വിധം കാട് വളർന്നതും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. തീർഥാടകർ എത്തുന്ന കോട്ടയം ഇടുക്കി ജില്ലകളിലെ പല റോഡുകളും ശക്‌തമായ മഴയിൽ തകർന്നു കിടക്കുകയാണ്.
കാലവർഷത്തിൽ ശബരിമല റോഡുകളുടെ നാശനഷ്‌ടവും പുനരുദ്ധാരണ പ്രവർത്തികളും വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് ചീഫ് എഞ്ചിനീയർമാർ ഉൾപ്പെടുന്ന സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ തയ്യാറാക്കിയ റിപ്പോർട് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യും.
Also Read: വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രതിഷേധം; പൂന്തുറയിൽ മഹാസംഗമം നടത്തി