ചണ്ഡീഗഢ്: രാജ്യത്ത് അതിശക്‌തമായി വ്യാപിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ തടയാൻ സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. നാളെ മുതൽ ഒരാഴ്‌ച വരെ ലോക്ക്‌ഡൗൺ നീണ്ടേക്കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു.
ഹരിയാനയിൽ ഇന്നലെ മാത്രം 13,588 പുതിയ കേസുകളാണ് റിപ്പോർട് ചെയ്‌തത്. 125 മരണങ്ങളും റിപ്പോർട് ചെയ്‌തിരുന്നു, ഇതോടെ ഹരിയാനയിൽ ആകെ 5,01,566 കോവിഡ് കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. തുടർന്ന്, വെള്ളിയാഴ്‌ച ഒൻപത് ജില്ലകളിൽ സർക്കാർ വാരാന്ത്യ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഗുഡ്‌ഗാവ്, ഫരീദാബാദ്, പഞ്ചകുല, സോണിപത്, റോഹ്‌തക്, കർനാൽ, ഹിസാർ, സിർസ, ഫത്തേഹാബാദ് എന്നിവിടങ്ങളിലാണ് ലോക്ക്‌ഡൗൺ നടപ്പാക്കിയത്. സംസ്‌ഥാനത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളാണിവ. ശേഷം, സംസ്‌ഥാനത്തൊട്ടാകെ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം, രാജ്യത്തെ സ്‌ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഓക്‌സിജൻ സിലിണ്ടറുകൾ, ജീവൻരക്ഷാ മരുന്നുകൾ എന്നിവ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചു. കിടക്കകളോ ഓക്‌സിജനോ ലഭ്യമല്ലാത്തതിനാൽ ഹരിയാനയിലെ സ്‌ഥിതി ഡെൽഹിയേക്കാൾ മോശമാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
Also Read: ബംഗാളില്‍ നിരോധനം ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം