തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപയിനിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 253 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ 86 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തു. ഒപ്പം തന്നെ 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും, 26 സാംപിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.
ഈ മാസം 2ആം തീയതി മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്‌ഥാന വ്യാപകമായി 2,183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തു. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും, 185 സാംപിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്‌തു.
ഓപ്പറേഷന്‍ മൽസ്യയുടെ ഭാഗമായി ഇതുവരെ 6,240 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,169 പരിശോധനകളില്‍ 2,239 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്‍കി. കൂടാതെ ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 521 സ്‌ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്‌ധ ലബോറട്ടറി പരിശോധനക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാംപിൾ ശേഖരിച്ചിട്ടുണ്ട്.
Read also: പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ