തൃശൂർ: എൻഡിഎയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീടെന്ന് പിസി ജോർജ്. താൻ ക്രൈസ്‌തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ താൻ നികൃഷ്‌ട ജീവിയെന്ന് വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വിളിച്ചവരുടെ കൂട്ടത്തിൽ നിൽക്കരുതെന്നും പിസി ജോർജ് പറഞ്ഞു.
അതേസമയം, കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹരജി പിസി ജോർജ് പിൻവലിച്ചു. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരജി പിൻവലിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ അദ്ദേഹം സമീപിച്ചിരുന്നു. എന്നാൽ വിദ്വേഷപ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് കാണിച്ച് പിസി ജോർജ് പോലീസിന് കത്തയച്ചു. ഫോർട്ട് അസിസ്‌റ്റന്റ് കമ്മീഷണർക്കാണ് കത്ത് അയച്ചത്.
ആരോഗ്യ പ്രശ്‌നങ്ങളാലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് പിസി ജോർജ് നൽകിയ കത്തിൽ പറയുന്നു. സമയവും സ്‌ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും കത്തിൽ പിസി ജോർജ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പോലീസ് പിസി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്‌തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻഡിഎയുടെ പ്രചാരണത്തിന് എത്തുകയായിരുന്നു.
Most Read: പിഎം കെയർ; ധനസഹായം വിതരണം ചെയ്‌തു, കുട്ടികളുടെ ഭാവി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി