ഹൈദരാബാദ് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായതോടെ ആന്ധ്രാപ്രദേശിലും ഹൈദരാബാദിലും ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇവിടങ്ങളില്‍ 25 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്. ഇവരില്‍ 15 പേർ ഹൈദരാബാദില്‍ ഉള്ളവരും 10 പേര് ആന്ധ്രാപ്രദേശില്‍ ഉള്ളവരുമാണ്. ഹൈദരാബാദിന്റെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.
ശക്തമായ മഴയെ തുടര്‍ന്ന് മതില് ഇടിഞ്ഞു വീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് അടക്കം ഒന്‍പത് പേരാണ് ഷംഷാബാദില്‍ മരിച്ചത്. ന്യൂനമര്‍ദ്ദം ശക്തമായതോടെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും റെക്കോര്‍ഡ് മഴയാണ് ഇത്തവണ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയതോടെ നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയിട്ടുണ്ട്.
തെലങ്കാനയില്‍ മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ 14 ജില്ലകള്‍ ഇപ്പോള്‍ മഴക്കെടുതിയിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 4 സംഘത്തെ ഇപ്പോള്‍ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഇതുവരെ 74 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ആന്ധ്രയെയും തെലങ്കാനയെയും കടന്ന് മഹാരാഷ്ട്രയില്‍ കടന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ തെലങ്കാനയിലെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read also : അമിത ജോലിഭാരം; സര്‍ക്കാര്‍ ഡോക്ടർമാര്‍ നാളെ മുതല്‍ പ്രതിഷേധത്തില്‍