കൊച്ചി: കോവിഡ് കേസുകളിലെ വർധനവ് ആശങ്ക ഉയർത്തുന്നതിനൊപ്പം എറണാകുളം ജില്ലയിൽ പകർച്ചപ്പനി ഭീതിയും. ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്.
ജൂൺ 16 വരെ 124 പേർക്കാണ് ജില്ലയിൽ ഡെങ്കി സ്ഥിരീകരിച്ചത്. 457 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിൽസയിൽ കഴിയുന്നു. ഒരു ഡെങ്കി മരണവും സംഭവിച്ച് കഴിഞ്ഞു. കൊച്ചി കോർപറേഷൻ പരിധിയിലും കളമശേരി, ആലുവ, ചൂർണിക്കര, എടവനക്കാട്, ആലങ്ങാട്, കടുങ്ങല്ലൂർ, മഴുവന്നൂർ, കീഴ്മാട്, ചെങ്ങമനാട്, തിരുമാറാടി, വടക്കൻ പറവൂർ എന്നിവിടങ്ങളിലുമാണ് കൂടുതൽ ഡെങ്കിപ്പനി ബാധിതർ.
ഈ മാസം 17 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ 41 പേർ ചികിൽസയിലുണ്ട്. മൂന്ന് എലിപ്പനി മരണങ്ങളും ജില്ലയിൽ ഈ മാസം റിപ്പോർട് ചെയ്തു. കോവിഡ് മഹാമാരിക്കിടെ പകർച്ചപ്പനികൾ വ്യാപിക്കുന്നത് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മഴ ശക്തിപ്രാപിച്ചു വരുന്ന ഈ കാലത്ത് എലിപ്പനിയെ വളരെയധികം ശ്രദ്ധിക്കണം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എലിപ്പനി പകരാറില്ല. എന്നാൽ മലിനമായ മണ്ണും വെള്ളവും നമുക്ക് ചുറ്റുമുണ്ടെങ്കിൽ നാം എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം.
രോഗബാധ ഉണ്ടായാൽ രണ്ട് മുതൽ നാലുദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. വിറയലോടെയുള്ള പനി, ശക്തമായ പേശീവേദന, തലവേദന, കണ്ണുചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
Most Read: ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്നേഹാദ്രം ഈ ആലിംഗനം