ന്യൂഡെൽഹി: കർഷകരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്നിപഥ് പ്രതിരോധ റിക്രൂട്ട്മെന്റ് പദ്ധതിയും കേന്ദ്ര സർക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. യുവാക്കളുടെ ആവശ്യം കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും, അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടിവരും; രാഹുല്‍ പ്രതികരിച്ചു.
അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ ‘ജയ് ജവാൻ, ജയ് കിസാൻ’ മൂല്യങ്ങളെ അപമാനിക്കുകയാണ്. പ്രധാനമന്ത്രിക്ക് ബ്ളാക്ക് ഫാം നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തൊഴിൽരഹിതരായ യുവാക്കളുടെ വേദനയും നിരാശയും സർക്കാർ മനസിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. യുവാക്കളെ സഹായിക്കുന്നതിനു പകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
അഗ്നിപഥ് പ്രതിഷേധക്കാര്‍ക്ക് ഒപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രതികരിച്ചു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് അഗ്നിപഥ് പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്നും റിക്രൂട്ട് ചെയ്തവരിൽ 25 ശതമാനം പേരെ റെഗുലർ സർവീസിനായി നിലനിർത്തുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർധസൈനിക വിഭാഗങ്ങളിൽ 10 ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ചു. അഗ്നിപഥിനെതിരെ സെക്കന്ദരാബാദിൽ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
സൈന്യത്തില്‍ ജോലി ലഭിച്ചേക്കില്ലെന്ന പ്രചാരണത്തെ തുടര്‍ന്ന് എഴുത്തുപരീക്ഷക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. നൂറിലധികം പോലീസുകാർ ഉണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വേ പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍സല്‍ ഓഫിസിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 200 കോടിയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.
Most Read: രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഫാറൂഖ് അബ്ദുള്ളയും പിൻമാറി






































