ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള. പ്രതിപക്ഷം രാഷ്‌ട്രപതി സ്‌ഥാനത്തേയ്‌ക്ക് പരിഗണിച്ചവരിൽ ഒരാളാണ് ഫാറൂഖ് അബ്‌ദുള്ള. ജമ്മു കശ്‌മീർ നിർണായക അവസ്‌ഥയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ മൽസരിക്കാനാകില്ലെന്ന് ഫാറൂഖ് അബ്‌ദുള്ള പ്രസ്‌താവനയിൽ അറിയിച്ചു. നിലവിൽ തന്റെ സാന്നിധ്യം കശ്‌മീരിൽ ആവശ്യമാണെന്നും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.
തന്റെ പേര് മുന്നോട്ടുവെച്ച മമതാ ബാനർജിക്കും മുതിർന്ന നേതാക്കൾക്കും നന്ദിയുണ്ടെന്നും ഫറൂഖ് അബ്‌ദുള്ള അറിയിച്ചു. പ്രതിപക്ഷം പ്രധാനമായും പരിഗണിച്ചിരുന്ന എൻസിപി നേതാവ് ശരത് പവാർ നേരത്തെ മൽസരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്‌ദുള്ളയുടേയും പിൻമാറ്റം. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശരദ് പവാറിന്റെ പിൻമാറ്റം.
സീതാറാം യെച്ചൂരിയെയും ഡി രാജയെയും പവാർ നിലപാട് അറിയിക്കുകയായിരുന്നു. പകരം ഗുലാം നബി ആസാദിന്റെ പേര് ഇദ്ദേഹം നിർദ്ദേശിച്ചിരുന്നു. പിന്നീട് രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കുറിച്ച് ചർച്ച ചെയ്യാൻ മമതാ ബാനർജി വിളിച്ച യോഗത്തിലും പവാർ നിലപാട് അറിയിച്ചു.
Read Also: മോദി പക്ഷപാതിത്വം കാണിച്ചിട്ടില്ല, കേരളം ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ട്: കേന്ദ്ര മന്ത്രി