ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഒ റെനീസിന്റെ സുഹൃത്ത് ഷഹാന അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
റെനീസിന്റെ ഭാര്യ നജ്ല (27), മകൻ എൽകെജി വിദ്യാർഥി ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാംപിലെ പോലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റെനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസയമം സിപിഓ റെനീസിനെതിരെ പുതിയ കേസ് എടുക്കാൻ തീരുമാനമായിരുന്നു. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്ത്രീധനം ചോദിച്ച് റെനീസ് നജ്ലയെ പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. തുടർന്നാണ് പുതിയ കേസെടുക്കാൻ തീരുമാനിച്ചത്.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ നിർണായകമായ വിവരങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സിപിഒ റെനീസ് നിരവധിപേർക്ക് വട്ടിപലിശക്ക് പണം നൽകിയിരുന്നു. പലിശക്ക് നൽകാൻ കൂടുതൽ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്ലയെ പീഡിപ്പിക്കാൻ തുടങ്ങിയത്.
പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശക്ക് പണം നൽകിയതിന് പുതിയ കേസ് എടുക്കാൻ തീരുമാനിച്ചത്.
Most Read: നീണ്ടകര ആശുപത്രി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു, പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ