തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. അതേസമയം, ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോരങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കും. മഴക്കൊപ്പം ശക്‌തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾക്ക് ഇന്ന് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളാ തീരത്ത് രൂക്ഷമായ കടലാക്രമണ സാധ്യത മിന്നിൽക്കണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത്. 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാല വീശിയേക്കും. ഇതേ തുടർന്ന് തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്‌തമായ കാലവർഷ കാറ്റിനൊപ്പം തെക്കൻ മഹാരാഷ്‌ട്ര തീരത്തെ ന്യൂനമർദ്ദ പാത്തിയും മഴക്ക് കാരണമാണ്. സംസ്‌ഥാനത്ത് ഞായാറാഴ്ച മുതൽ മഴ വീണ്ടും ശക്‌തിപ്പെടാൻ സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ ശക്‌തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, സംസ്‌ഥാനത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരദേശ മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ തീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: ആവിക്കലിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലേറും കണ്ണീർവാതക പ്രയോഗവും