ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടർന്ന് ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. പടിഞ്ഞാറൻ ജപ്പാനിലെ നരാ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റത്.
ആബെ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പിന്നിലൂടെ എത്തിയ 41 വയസ് തോന്നിക്കുന്നയാളാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്. പ്രസംഗം തുടങ്ങി മിനിറ്റുകൾക്കകം ആയിരുന്നു ആക്രമണം. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വെടിവെക്കാൻ ഉപയോഗിച്ച തോക്കും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്‌ഥലത്ത് ഉണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർ റിപ്പോർട് ചെയ്യുന്നത്.
ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷിയായ യുവതിയും പ്രതികരിച്ചു. രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ ആബെ നിലത്ത് വീഴുകയായിരുന്നു. രക്‌തം വാർന്നൊലിക്കുന്ന നിലയിലാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രി പദം വഹിച്ചിരുന്ന ആളാണ് ആബെ. 2006ൽ ഒരു കൊല്ലത്തേക്കും പിന്നീട് 2012 മുതൽ 2020 വരെയും അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി പദത്തിൽ തുടർന്നു. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് അദ്ദേഹം 2020ൽ സ്‌ഥാനം ഒഴിഞ്ഞത്. ഇന്ത്യയുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.
Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി










































