ന്യൂഡെൽഹി: ജപ്പാൻ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്‌ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും, സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡണ്ട് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്‌മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയ്‌ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയില്‍, തന്റെ അടുത്ത സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഇന്നലെ പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടർന്ന് ചികിൽസയിലിരിക്കെ ആയിരുന്നു ഷിൻസോ ആബെയുടെ അന്ത്യം. പടിഞ്ഞാറൻ ജപ്പാനിലെ നരാ നഗരത്തിലെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റത്. ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രി പദം വഹിച്ചിരുന്ന ആളാണ് ആബെ.
Read Also: പോലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാം