തിരുവനന്തപുരം: മങ്കി പോക്‌സ് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിമാനത്താവളങ്ങളിൽ അതിജാഗ്രത. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ സജ്‌ജമാക്കി വരികയാണ്. രോഗിയുടെ റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കാൻ ആകാത്തതും സമ്പർക്കത്തിലുള്ള ചിലരെ കണ്ടെത്താനാകാത്തതും ആശങ്കയാണ്.
65ലേറെ രാജ്യങ്ങളിൽ റിപ്പോർട് ചെയ്യപ്പെട്ട രോഗം കേരളത്തിലും എത്തിയതോടെയാണ് വിമാനത്താവളങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചത്. രോഗലക്ഷണങ്ങളുള്ള രാജ്യാന്തര യാത്രക്കാർ ഉടൻ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ സജ്‌ജമാർക്കും. മെഡിക്കൽ കോളേജുകളിൽ പ്രത്യേക സൗകര്യം ഒരുക്കും.
മങ്കി പോക്‌സിനെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും രോഗബാധ സംശയിക്കപ്പെട്ട സമയത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. സമ്പർക്ക പട്ടികയിൽ എത്രയാളുകൾ ഉണ്ടെന്ന കാര്യത്തിൽ വ്യത്യസ്‌ത കണക്കുകളാണ് സംസ്‌ഥാന ആരോഗ്യ വിഭാഗവും കൊല്ലം ജില്ലാ അധികൃതരും നൽകുന്നത്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്താനുമായിട്ടില്ല. റൂട്ട് മാപ്പിലും പൊരുത്തക്കേടുകളുണ്ട്.
ഇതിനിടെ കേരളം സന്ദർശിക്കുന്ന കേന്ദ്രസംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ സന്ദർശിച്ച് ആരോഗ്യ വകുപ്പ് ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തും. മങ്കി പോക്‌സ് സ്‌ഥിരീകരിച്ച് നിലവിൽ ചികിൽസയിൽ കഴിയുന്ന കൊല്ലം സ്വദേശിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കാർക്കും ഇതുവരെ രോഗലക്ഷണങ്ങളില്ല.
Most Read: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ