കൊച്ചി: ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പോലീസ് പിടിയിലായത്. ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ മാസങ്ങൾക്കുള്ളിൽ നിക്ഷേപത്തുകയുടെ മൂന്നിരട്ടി തിരിച്ച് കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയിലാണ് അറസ്‌റ്റ്. അല്ലപ്ര, ഇരിങ്ങോൾ സ്വദേശികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിനോദ് തട്ടിയെടുത്തെന്നാണ് പരാതി.
വിനോദ് ആവശ്യപ്പെട്ടത് പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകിയെന്നും പിന്നീട് തുക തിരികെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. യുകെ ആസ്‌ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ ഫസ്‌റ്റ് പ്രൊമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തിയാണ് വിനോദ് പണം നിക്ഷേപമായി സ്വീകരിച്ചത്.
വിവിധ സ്‌ഥലങ്ങളിൽ ബിസിനസ് മീറ്റ് നടത്തിയാണ് വിനോദ് നിരവധി പേരിൽ നിന്ന് പണം വാങ്ങിയത്. സമാനമായ രീതിയിൽ പാലാ, ഏറ്റുമാനൂർ, കോട്ടപ്പടി പോലീസ് സ്‌റ്റേഷനുകളിലും വിനോദിനെതിരെ പണം തട്ടിപ്പിൽ കേസുകളുണ്ട്. ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിന്റെ പേരിൽ വ്യാജ വാഗ്‌ദാനങ്ങൾ നൽകി നൂറുകണക്കിന് രൂപയുടെ തട്ടിപ്പാണ് സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി നടന്നിട്ടുള്ളത്.
കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ചും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട്. കേസിൽ നിരവധി പേർ ഇതിനകം തന്നെ അറസ്‌റ്റിലായിട്ടുണ്ട്. മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ