തിരുവനന്തപുരം: സ്പീക്കർ പദവിയിൽ നിന്ന് രാജിവെച്ച എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ മണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രി ആയിരുന്ന എംവി ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി ആയതോടെ രാജിവെച്ച ഒഴിവിലേക്കാണ് നിയമസഭാ സ്പീക്കർ ആയിരുന്ന എംബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. സത്യപ്രതിജ്ഞക്ക് ശേഷം മാത്രമേ എംബി രാജേഷിന്റെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ. എംവി ഗോവിന്ദൻ കൈകാര്യം ചെയ്ത അതേ വകുപ്പുകൾ തന്നെ എംബി രാജേഷിന് നൽകിയേക്കുമെന്നാണ് സൂചന.
രണ്ട് തവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിൽ എത്തുന്നത്. ‘മന്ത്രിയായി രാവിലെ സത്യപ്രതിജ്ഞ ചെയ്യുകയാണെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാവണമെന്നും’ എംബി രാജേഷ് അഭ്യർഥിച്ചു. വിടി ബൽറാം തുടർച്ചയായി രണ്ടുതവണ ജയിച്ച പാലക്കാട് തൃത്താല മണ്ഡലത്തിൽ നിന്നും അദ്ദേഹത്തെ തോൽപ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി ആയിരുന്നു. അതേസമയം, എംബി രാജേഷിന് പകരം സ്പീക്കറായി തിരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞക്കായി ഈ മാസം 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
Most Read: ബ്രിട്ടനെ നയിക്കാൻ ലിസ് ട്രസ്; മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി