ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കൺസർവേറ്റിവ് പാർട്ടി നേതാവുമായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. ബോറിസ് ജോൺസന്റെ പിൻഗാമിയായാണ് ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുക. ഇന്ത്യൻ വംശജയായ മുൻ ധന മന്ത്രി ഋഷി സുനാക്കിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
ലിസിന് 81,326 വോട്ടുകളും ഋഷി സുനക്കിന് 60,399 വോട്ടുകളുമാണ് ലഭിച്ചത്. മാർഗരറ്റ് താച്ചറിനും തെരേസ മെയ്‌ക്കും ശേഷം ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പിൽ ആയിരുന്നു ജയം.
‘കൺസർവേറ്റിവ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കുന്നതിന് എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി. രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥയെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കും. വികസന സാധ്യതകളെ കണ്ടെത്തി നടപ്പിലാക്കുമെന്നും’ ലിസ് ട്രസ് ആദ്യ പ്രതികരണം നടത്തി.
Most Read: അഭിരാമിയുടെ മരണം; അങ്ങേയറ്റം ദുഃഖകരമെന്ന് ആരോഗ്യമന്ത്രി- പ്രതിഷേധം ശക്‌തം