തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോൽസാഹിപ്പിക്കൽ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മെഡിക്കല്‍ വിദ്യാർഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോൽസാഹിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേരളത്തിൽ നിന്നുള്ള ഡോക്‌ടർമാർ ആഗോള തലത്തില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഉന്നത നിലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. അക്കാഡമിക് ബ്രില്യന്‍സുള്ള ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. അവരുടെ കഴിവുകള്‍ ആരോഗ്യ രംഗത്ത് ഗുണപരമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വ്യക്‌തമാക്കി.
ഏത് ശാസ്‌ത്ര ശാഖയെ സംബന്ധിച്ചും ഗവേഷണം അനിവാര്യമാണ്. വൈദ്യ ശാസ്‌ത്രത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാന കാര്യമാണ് ഗവേഷണം. പതിറ്റാണ്ടുകളോളമായി ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് പൊതുജനാരോഗ്യ രംഗത്ത് വലിയ മികവ് നേടാനായത്. നമ്മള്‍ രൂപീകരിച്ച സിസ്‌റ്റത്തിലൂടെയാണ് കോവിഡിനേയും നിപയും പോലെയുള്ള വെല്ലുവിളികള്‍ നേരിട്ടത്. അക്കാഡമിക് പ്രതിഭയോടൊപ്പം ആരോഗ്യ മേഖലയെ മുന്നോട്ടു കൊണ്ടു പോകുന്നതിനും രാജ്യത്തിനും സംസ്‌ഥാനത്തിനും സംഭാവനകള്‍ നല്‍കുന്നതിനും കഴിയണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ സര്‍വകകലാശാല തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ ക്ളിനിക്കൽ എപ്പിഡമോളജിസ്‌റ്റ്സ് മീറ്റും വര്‍ക്ക്‌ഷോപ്പും ഉൽഘാടനം ചെയ്‌ത് സംസാരിക്കവേയാണ് മന്ത്രിയുടെ വാക്കുകൾ. ഗവേഷണങ്ങള്‍ക്ക് ആരോഗ്യ സര്‍വകലാശാല വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ പ്രോ വൈസ് ചാന്‍സലര്‍ ഡോ. സിപി വിജയന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കല കേശവന്‍, സ്‌കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്ത് ഡോ. രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്