മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ദീർഘമായ പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത് ആർഎസ്എസ് അനുകൂലമെന്ന് തോന്നാവുന്ന രീതിയിൽ പ്രചരിപ്പിച്ച്, വിവാദമാക്കിയ വിഷയത്തിൽ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കെ സുധാകരൻ സംസാരിച്ചതായി ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.
ലീഗിന്റെ ശക്തമായ സമ്മർദ്ദമാണ് ഫലം കണ്ടത്. കോണ്‍ഗ്രസിന്റെ മറുപടി തൃപ്തികരമായതിനാല് ലീഗ് യുഡിഎഫില്‍ തന്നെ തുടരും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും സലാം വ്യക്തമാക്കി. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കംചെയ്യുന്നതിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്റെ കാര്യത്തില്‍ പാര്‍ട്ടി യുഡിഎഫില്‍ അഭിപ്രായം പറയുമെന്നും പിഎംഎ സലാം പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നടത്തിയതായി പറയുന്ന ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മുസ്ലിംലീഗ് അതിന്റെ അതൃപ്തി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചുവെന്നും വിഷയത്തിൽ സയ്യിദ് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും കെസി വേണുഗോപാല്‍, സുധാകരന്, വിഡി സതീശന് തുടങ്ങിയവരുമായി ആശവിനിമയം നടത്തിയിരുന്നതായും പിഎംഎ സലാം വ്യക്തമാക്കി.
പ്രസ്താവന നാക്കുപിഴയാണെന്ന് സുധാകരന്‍തന്നെ സമ്മതിച്ചകാര്യം സലാം ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സലാം. ഗവർണറെ മാറ്റുന്ന വിഷയത്തിൽ, കോണ്‍ഗ്രസ് നിലപാടാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. രണ്ടു പാര്‍ട്ടികളാകുമ്പോള്‍ രണ്ടഭിപ്രായം സ്വാഭാവികമാണെന്നും അതിനാണ് യുഡിഎഫ് എന്ന പൊതു സംവിധാനമെന്നും സലാം പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിയജണ്ട അനുവദിക്കില്ലെന്നും തീരദേശ ഹൈവേയുടെ കാര്യത്തില്‍ പാവപ്പെട്ട ജനതയുടെ വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സമസ്ത-സിഐസി വിഷയത്തില്‍ പാര്‍ട്ടി ഇടപെടുന്ന പ്രശ്നമില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വിശദീകരിച്ചു.
Most Read: നെഹ്റു ഫാസിസത്തോട് സന്ധിചെയ്തു’; വിവാദ പരാമര്‍ശവുമായി വീണ്ടും സുധാകരന്