കണ്ണൂര്‍: വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശം. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്ന പരാമർശം യുഡിഎഫിന് വീണ്ടും തലവേദനയാകുന്നു. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിലെ പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത പ്രസ്‌താവനയാണ് വിവാദമാകുന്നത്.
ആർഎസ്‌എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കാൻ വർഗീയ ഫാസിസ്‌റ്റുകളോട് സന്ധി ചെയ്‌തെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. ആർഎസ്‌എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന ഇദ്ദേഹത്തിന്റെ പ്രസ്‌താവന ദിവസങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു.
അംബേദ്‌കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യ ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യം നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചുവെന്നും സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു. അന്ന് നെഹ്‌റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. എന്നിട്ടും, ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു.
വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു ഇതിലൂടെ നെഹ്‌റു തെളിയിച്ച കാഴ്‌ചപ്പാടെന്നും സുധാകരൻ പറഞ്ഞു. നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യ ബോധത്തിൽ നിന്നും വിശാലമായ മനസിൽ നിന്നും ധാരാളം പഠിക്കാനുണ്ടെന്നും മറ്റൊരു നേതാവും ഇതൊന്നും ചെയ്യില്ലെന്നും ഇദ്ദേഹം വിശദീകരിച്ചു.
Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന