ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മു കശ്മീർ സന്ദർശിക്കും. രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. രജൗരിയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. രജൗരി ജില്ലയിലെ ധാൻഗ്രിയിൽ ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കുന്ന ആഭ്യന്തര മന്ത്രി, ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബാംഗങ്ങളെയും കാണും.
രാവിലെ 11.15ന് ജമ്മുവിൽ വിമാനമിറങ്ങുന്ന അമിത ഷാ 11.30ന് ഹെലികോപ്റ്റർ മാർഗം രജൗരിയിലേക്ക് പുറപ്പെടും. ഉച്ചക്ക് 12 മണിക്ക് രജൗരിയിൽ എത്തുന്ന അദ്ദേഹം ഭീകരാക്രമണ സ്ഥലം പരിശോധിക്കുന്നതിനും ഇരകളുടെ കുടുംബാംഗങ്ങളുമായി സംവദിക്കുന്നതിനുമായി ധാൻഗ്രി സന്ദർശിക്കും. തുടർന്ന് 1.30ന് ജമ്മുവിലേക്ക് മടങ്ങും.
ഇതിന് ശേഷം ഉച്ചക്ക് രണ്ടു മണിക്ക് ജമ്മുവിലെ രാജ്ഭവനിൽ സിവിൽ അഡ്മിനിസ്ട്രേഷനിലെയും സുരക്ഷാ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം അധ്യക്ഷ സ്ഥാനം വഹിക്കും. വൈകിട്ട് 4 മണിക്ക് ഡെൽഹിയിലേക്ക് യാത്ര തിരിക്കും.
അതേസമയം, ഭീകരാക്രമണ സാധ്യതയെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രജൗരി പൂഞ്ച് മേഖലയിൽ അധിക സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, വില്ലേജ് ഡിഫൻസ് കമ്മിറ്റികൾക്ക് പരിശീലനം നൽകുകയും ചെയ്തു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന ഇരട്ട ഭീകരാക്രമണത്തിൽ രണ്ടു കുട്ടികളടക്കം ന്യൂനപക്ഷ സമുദായത്തിലെ ആറ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനിടെ, രജൗരിയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം തങ്ങളുടെ പ്രദേശങ്ങളുടെ സുരക്ഷയെച്ചൊല്ലി ന്യൂനപക്ഷ സമുദായക്കാരിൽ നിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
Most Read: തരൂരിന്റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ല; പികെ കുഞ്ഞാലിക്കുട്ടി