ന്യൂഡെൽഹി: 2023-24 വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. ഇത് അഞ്ചാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് ആയതിനാൽ നികുതി വർധനക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ജനപ്രിയ പദ്ധതികൾ പ്രതീക്ഷിക്കുന്ന ബജറ്റിൽ, വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി.
ആദായനികുതി, ഭവന വായ്പ, പലിശ ഇളവുകൾ തുടങ്ങി മധ്യവർഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം 6.8 ശതമാനം വളർച്ച മാത്രമേ നേടാൻ കഴിയൂള്ളൂവെന്ന സാമ്പത്തിക സർവേ റിപ്പോർട് കണക്കിലെടുത്ത് വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും ബജറ്റിൽ ഉണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.
തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയമായ പദ്ധതികൾ അവതരിപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ട്. ആദായ നികുതിയിൽ ഇളവ് വേണമെന്ന മുറവിളികൾ മധ്യവർഗത്തിൽ നിന്നടക്കം വരുന്നത് സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാകില്ല. അതിനാൽ, നികുതി വർധനവ് ഒഴികെയുള്ള മറ്റ് മാർഗങ്ങളിലാണ് സർക്കാർ ശ്രദ്ധയൂന്നുന്നത്. അതേസമയം, സ്വകാര്യവൽക്കരണത്തിലൂടെ വരുമാനം വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമം ഇത്തവണയും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ആദായ നികുതി സ്ളാബുകളിൽ ഇളവുകൾ അടക്കം, നികുതി ദായകർക്ക് ആശ്വാസമായ നയങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് മധ്യവർഗം ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിൽ ഉണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങൾക്കും ആരോഗ്യമേഖലക്കും മുൻതൂക്കം നൽകേണ്ടതുണ്ട്.
Most Read: ഹെൽത്ത് കാർഡിന് സാവകാശം; ഉത്തരവ് രണ്ടാഴ്ച കൂടി ദീർഘിപ്പിച്ചു- ആരോഗ്യമന്ത്രി