തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കികൊണ്ടുള്ള ആരോഗ്യവകുപ്പ് ഉത്തരവ് ദീർഘിപ്പിച്ചു. രണ്ടാഴ്‌ചത്തേക്കാണ് നടപടി ദീർഘിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെൽത്ത് കാർഡ് എടുക്കാത്തവർക്ക് എതിരെ ഫെബ്രുവരി 16 മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും, കൂടുതൽ സമയം അനുവദിക്കണമെന്ന സ്‌ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്‌ച കൂടി സമയം അനുവദിച്ചത്. എല്ലാ രജിസ്‌റ്റേഡ് മെഡിക്കൽ പ്രാക്‌ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തിരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്ന് മന്ത്രി നിർദ്ദേശം നൽകി.
അപകടകാരികളായ വൈറസുകളും ബാക്‌ടീരിയകളും അടക്കമുള്ള സൂക്ഷ്‌മ ജീവികള്‍ പകർന്നുണ്ടാകുന്ന വിവിധ രോഗ സാധ്യതകളെ ഇല്ലായ്‌മ ചെയ്യാനാണ് ഭക്ഷണ ശാലകളിൽ ജോലിക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്നത്. സ്‌ഥാപനങ്ങൾക്ക് ‘ഓവറോൾ ഹൈജീന്‍ റേറ്റിങ്ങും’ ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ടെന്നും വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
രജിസ്‌റ്റേഡ് മെഡിക്കൽ പ്രാക്‌ടീഷണറുടെ നിശ്‌ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്‌ടറുടെ നിർദ്ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്‌ചശക്‌തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവ ഉണ്ടോയെന്ന പരിശോധന, വാക്‌സിനുകൾ എടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ച വ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്‌തപരിശോധന ഉൾപ്പടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്‌ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.
അതേസമയം, നാളെ മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്‌തമായ പരിശോധന തുടരുന്നതാണ്. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് ഫെബ്രുവരി 15നകം കാർഡ് ഹാജരാക്കാൻ നിർദ്ദേശം നൽകും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഇന്‍സ്‌പെക്‌ടർമാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കും. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും അപ്രതീക്ഷിത പരിശോധനകൾ നടത്തും.
Most Read: ‘ആന്ധ്രായുടെ തലസ്‌ഥാനം ഇനി വിശാഖപട്ടണത്ത്’; പ്രഖ്യാപിച്ച് ജഗൻമോഹൻ റെഡ്‌ഡി