അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്‌ഥാനം വിശാഖപ്പട്ടണത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡി. നിലവിൽ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്‌ഥാനം. എന്നാൽ, തന്റെ ഓഫീസ് വിശാഖപ്പട്ടണത്തേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാർച്ച് 3,4 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് അതിഥികളെ ക്ഷണിക്കാൻ ഡെൽഹിയിൽ നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
‘ഞങ്ങളുടെ തലസ്‌ഥാനമായ വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ് ഞാൻ വന്നത്. ഞാനും വിശാഖപട്ടണത്തിലേക്ക് മാറും. ആന്ധ്രാപ്രദേശിൽ ബിസിനസ് ചെയ്യുന്നത് എത്ര എളുപ്പമാണെന്ന് അറിയാൻ നിങ്ങളെയും നിങ്ങളുടെ സഹപ്രവർത്തകരെയും സംസ്‌ഥാനത്തേക്ക് ക്ഷണിക്കുക ആണെന്നും’ മുഖ്യമന്ത്രി പറഞ്ഞു’.
അതിനിടെ, വികേന്ദ്രീകൃത വികസനത്തിലാണ് സംസ്‌ഥാനത്തിന്റെ ഭാവിയെന്ന് നേരത്തെ റെഡ്‌ഡി വ്യക്‌തമാക്കിയിരുന്നു. വിശാഖപട്ടണത്തെ സംസ്‌ഥാന ഭരണനിർവഹണ കേന്ദ്രമാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. സംസ്‌ഥാന ഗവർണറുടെ ആസ്‌ഥാനവും ഇതായിരിക്കും. അതേസമയം, നിയമസഭാ അമരാവതിയിൽ തന്നെ പ്രവർത്തിക്കും. 2014ൽ ആന്ധ്രാ വിഭജിച്ച് തെലങ്കാന രുപീകരിച്ചപ്പോഴാണ് അമരാവതി തലസ്‌ഥാനമായി എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ടിഡിപി സർക്കാർ തിരഞ്ഞെടുത്തത്.
അമരാവതിയിൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്‌തിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ വൈഎസ്ആർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജഗൻമോഹൻ റെഡ്‌ഡി സർക്കാർ അമരാവതിയെ തലസ്‌ഥാനമായി അംഗീകരിച്ചിരുന്നില്ല. 2020ൽ മൂന്ന് തലസ്‌ഥാനങ്ങൾ പ്രഖ്യാപിച്ച് ബിൽ അവതരിപ്പിച്ചിരുന്നു. ലെജിസ്ളേറ്റിവ് (നിയമനിർമാണ സഭ) തലസ്‌ഥാനമായി അമരാവതിയും എക്‌സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്‌ഥാനമായി വിശാഖപട്ടണവും ജുഡീഷ്യൽ (നീതിന്യായ) തലസ്‌ഥാനമായി കർണൂലും നിശ്‌ചയിച്ചുകൊണ്ടാണ് ബിൽ പാസാക്കിയത്.
എന്നാൽ, ഇതിനെതിരെ അമരാവതിയിൽ ഭൂമി വിട്ടുനൽകിയ കർഷകർ പ്രതിഷേധിച്ചു. സുപ്രീം കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ബിൽ പിൻവലിച്ചിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുന്നതിനിടെയാണ് അമരാവതിക്ക് പകരം വിശാഖപട്ടണത്തെ തലസ്‌ഥാനമായി പ്രഖ്യാപിച്ചത്.
Most Read: ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരും; നിർമല സീതാരാമൻ