ഹൈദരാബാദ്: ഓഗസ്‌റ്റ് 16 മുതൽ 2021-22 അധ്യയന വർഷത്തേക്ക് സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്‌ഥാന സർക്കാർ പുതിയ തീരുമാനം എടുത്തത്.
പുതിയ വിദ്യാഭ്യാസ നയം (എൻഇപി 2020) നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗ നിർദ്ദേശങ്ങളും ഓഗസ്‌റ്റ് 16ന് സർക്കാർ കൊണ്ടുവരുമെന്ന് മുഖ്യമന്തിയുടെ ഓഫിസ് അറിയിച്ചു. ‘എൻഇപി 2020‘ അനുസരിച്ച് ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ് വരെ ആറ് വിഭാഗങ്ങളായി സ്‌കൂളുകളെ തരംതിരിക്കും.
സംസ്‌ഥാനത്തെ സർക്കാർ സ്‌കൂളുകൾ നവീകരിക്കാനും, സൗകര്യങ്ങൾ വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന നാടു-നേടു പദ്ധതിയുടെ രണ്ടാം ഘട്ടവും ആഗസ്‌റ്റ് 16 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സംസ്‌ഥാനത്തുള്ള അംഗൻവാടികൾ ഭാവിയിൽ ഓരോ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന സാറ്റലൈറ്റ് ഫൗണ്ടേഷൻ സ്‌കൂളുകളായി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ്, പഞ്ചാബ്, ഹരിയാന തുടങ്ങി നിരവധി സംസ്‌ഥാനങ്ങൾ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ ക്ളാസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമാവും ക്ളാസുകൾ ആരംഭിക്കുക.
Read Also: പെഗാസസ്; മെഹബൂബ മുഫ്‌തിയടക്കമുള്ള കശ്‌മീരി നേതാക്കളുടെ ഫോണും ചോർന്നു