ബെംഗളൂരു: അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്‌റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇന്ന് രാവിലെ ആറ് മണിയോടെ നന്ത്യാൽ പോലീസിലെ സിഐഡി വിഭാഗം അറസ്‌റ്റ് രേഖപ്പെടുത്തിയത്. നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്‌റ്റെന്ന് നന്ത്യാൽ ഡിഐജി രഘുറാമി റെഡ്‌ഡി അറിയിച്ചു.
മാനവവിഭവശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്‌റ്റ്‌വെയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്രാ സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നും നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗത്തിന്റെ കണ്ടെത്തൽ. സംസ്‌ഥാന മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കരാറുകളിൽ കൃത്രിമം കാണിക്കൽ, പൊതുപണം ദുരൂപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് നായിഡുവിനെതിരെ ചുമത്തിയിട്ടുള്ളത്. ജിഎസ്‌ടി, ഇന്റലിജൻസ്, ഐടി, ഇ ഡി, സെബി തുടങ്ങിയ സർക്കാർ ഏജൻസികളെല്ലാം അഴിമതിയെക്കുറിച്ചു നേരത്തെ അന്വേഷണം നടത്തിയിരുന്നു. 3356 കോടിയുടെ പദ്ധതിക്ക് 10 ശതമാനമായിരുന്നു സർക്കാർ വിഹിതം. സീമൻസ് കമ്പനി 90 ശതമാനം വിഹിതവും നൽകണമെന്നായിരുന്നു കരാർ.
Most Read| 18ആംമത് ജി20 ഉച്ചകോടിക്ക് ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം