തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ അംഗങ്ങൾ പ്ളക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിഷേധിച്ചു. 4 എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹം ഇരിക്കുന്നത്.
വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ ഊന്നിയാണ് പ്രതിപക്ഷ സമരം. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തിര പ്രമേയ നോട്ടീസ് നൽകി. ഒരു വിഭാഗം എംഎൽഎമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ബജറ്റ് പൊതു ചർച്ചക്ക് മുമ്പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. അതേസമയം, നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 13ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
Most Read: അന്വേഷണത്തെ എന്തിന് ഭയക്കണം? സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി